ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങൾ നേരിടുന്ന സമകാലിക പ്രതിസന്ധികൾ, വ്യാജവാർത്തകൾ, ഭരണകൂട വിധേയത്വം എന്നിവ ചർച്ച ചെയ്യുന്ന മുഹമ്മദ് അമീൻ മാണിയൂരി
മാധ്യമങ്ങൾ: ജനാധിപത്യത്തിന്റെ നാലാം തൂണും സമകാലിക പ്രതിസന്ധികളും
ജനാധിപത്യത്തിന്റെ നാലാം തൂണ് എന്ന് നാം വിശേഷിപ്പിക്കുന്ന മാധ്യമങ്ങൾ ഇന്ന് കടുത്ത ആത്മപരിശോധന നടത്തേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മാധ്യമസ്വാതന്ത്ര്യം എന്നത് സത്യം വിളിച്ചു പറയാനുള്ള അവകാശമാണ്. എന്നാൽ ഇന്ന് ലാഭക്കൊതിയും റേറ്റിംഗിന് വേണ്ടിയുള്ള പരക്കംപാച്ചിലും നമ്മുടെ മാധ്യമപ്രവർത്തനത്തിന്റെ ആത്മാവ് നഷ്ടപ്പെടുത്തിയിരിക്കുന്നു.
വൈദഗ്ധ്യക്കുറവും വ്യാജവാർത്തകളും
മാധ്യമപ്രവർത്തനം എന്നത് ഒരു ഡോക്ടറെയോ എൻജിനീയറെയോ പോലെ കൃത്യമായ പരിശീലനവും വൈദഗ്‌ധ്യവും ആവശ്യമായ ഒരു തൊഴിൽ മേഖലയാണ്. എന്നാൽ ഇന്ന് ആവശ്യമായ അറിവോ പശ്ചാത്തല പഠനമോ ഇല്ലാതെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. സുരക്ഷാ മുൻകരുതലുകൾ വർധിപ്പിച്ചു എന്ന വാർത്തയെ 'വിമാനത്താവളങ്ങൾ അടച്ചു' എന്ന് തെറ്റായി റിപ്പോർട്ട് ചെയ്യുന്നത് വഴി ജനങ്ങളിൽ ഭീതി പടർത്തുന്ന കാഴ്ച നാം കണ്ടതാണ്. ഒരു തെറ്റായ വാർത്ത അല്ലെങ്കിൽ വളച്ചോടിക്കപ്പെട്ട വിവരങ്ങൾ വലിയ സാമൂഹിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നു.
പണം വാങ്ങി സജ്ജരായി നിൽക്കുന്ന നവമാധ്യമങ്ങൾ അവയുടെ അൽഗോരിതമെന്ന മാരകായുധത്തിലൂടെ നുണകളെ നാടാകെ പടർത്തുന്നു. ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാൻ വേണ്ടി 'ജിഹാദ്' എന്ന പവിത്രമായ ഇസ്ലാമിക കാര്യങ്ങളെ ഇന്ന് ദുരുപയോഗം ചെയ്തു കൊണ്ടിരിക്കുന്നു. നാം കണ്ടതാണ്, ലൗ ജിഹാദ് എന്ന പേരിൽ പ്രണയത്തെ പോലും മതം മാറ്റാനുള്ള തന്ത്രമായി ചിത്രീകരിച്ചത്. സുപ്രീംകോടതി തന്നെ അത്തരം ആരോപണങ്ങളെ തള്ളിക്കളഞ്ഞിട്ടുണ്ട്. ലൗ ജിഹാദ്, ലാൻഡ് ജിഹാദ്, വോട്ട് ജിഹാദ് തുടങ്ങിയ വ്യാജ ആരോപണങ്ങൾ രാഷ്ട്രീയ ലാഭങ്ങൾക്കായി മാധ്യമങ്ങൾ വീണ്ടും വീണ്ടും എഴുന്നള്ളിക്കുകയാണ്. ഇത്തരം വ്യാജവാർത്തകൾ സോഷ്യൽ മീഡിയയിലൂടെയും അൽഗോരിതങ്ങളുടെയും സഹായത്തോടെ നിമിഷങ്ങൾക്കുള്ളിൽ നാടാകെ പടരുന്നു. ഇത് കേവലം വാർത്തയല്ല, മറിച്ച് നമ്മുടെ രാജ്യത്തിന്റെ ഐക്യത്തെ തകർക്കുന്ന മാരകായുധമാണ്.
യുദ്ധക്കൊതിയും ഭരണകൂട വിധേയത്വവും
യുദ്ധങ്ങളെയും സംഘർഷങ്ങളെയും ഒരു ആഘോഷമായി മാറ്റുന്ന രീതി മാധ്യമങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്നു. യുദ്ധം മാധ്യമങ്ങളുടെ ലാഭഭൂമിയായി മാറുന്നത് അപകടകരമാണ്. പ്രതിരോധമേഖലയെ കുറിച്ചോ സൈനിക നീക്കങ്ങളെക്കുറിച്ചോ പ്രാഥമിക ധാരണ പോലുമില്ലാതെ അവർ യുദ്ധം റിപ്പോർട്ട് ചെയ്യാൻ ഇറങ്ങുന്നത് രാജ്യസുരക്ഷയെ പോലും ബാധിച്ചേക്കാം.
കൃത്യമായ പഠനവും വായനയും ഇല്ലാതെ വിദേശനയങ്ങളെക്കുറിച്ചും സാമ്പത്തിക കാര്യങ്ങളെ കുറിച്ചും വാർത്തകൾ നിർമ്മിക്കുന്നത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണ്. മാധ്യമങ്ങൾ തങ്ങളുടെ ലാഭത്തിനുവേണ്ടി വ്യാജവാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുമ്പോൾ തകരുന്നത് ജനാധിപത്യത്തിന്റെ അടിത്തറയാണ്. ഇന്ത്യയിലെ മാധ്യമപ്രവർത്തകർ നേരിടുന്ന വേട്ടയാടലുകൾ യാഥാർത്ഥ്യത്തിൽ ജനാധിപത്യത്തിന്റെ തന്നെ മരണമണിയാണ്.
ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം കുത്തനെ താഴേക്ക് പോകുന്നത് നാം കാണുന്നു. ഭരണകൂടത്തിന്റെ ചട്ടുകമായി മാധ്യമങ്ങൾ മാറുമ്പോൾ അവിടെ ഇല്ലാതാകുന്നത് പൗരന്റെ അറിയാനുള്ള അവകാശമാണ്. സത്യം വിളിച്ചു പറയുന്ന മാധ്യമപ്രവർത്തകരെ UAPA പോലുള്ള കരിനിയമങ്ങൾ ചാർത്തി നിശബ്ദരാക്കുന്നു. ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്ത് മാധ്യമങ്ങൾ ഭരണകൂടത്തെ സ്തുതിക്കുകയല്ല, മറിച്ച് ചോദ്യം ചെയ്യുകയാണ് വേണ്ടത്. അധികാരികളുടെ കണ്ണാടിയാകേണ്ട മാധ്യമങ്ങൾ ഇന്ന് അവരുടെ കുഴലൂത്തുകാരായി മാറുന്നുവോ എന്ന് നാം ചോദിക്കേണ്ടിയിരിക്കുന്നു.
മാധ്യമങ്ങളുടെ സ്വാതന്ത്ര്യം എന്നത് ജനങ്ങളുടെ സ്വാതന്ത്ര്യമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് സമാധാനത്തിന്റെയും നീതിയുടെയും ഒരു പുതിയ പുലരിക്കായി നമുക്ക് കൈകോർക്കാം. സത്യസന്ധവും വിവേകപൂർണവുമായ മാധ്യമപ്രവർത്തനത്തിന് മാത്രമേ ജനാധിപത്യത്തെ സംരക്ഷിക്കുവാൻ കഴിയൂ. വാർത്തകൾ കണ്ണടച്ച് വിശ്വസിക്കാതെ അവയുടെ നിജസ്ഥിതി ബോധ്യപ്പെടാൻ ഓരോ പൗരനും ശ്രമിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ വിശ്വസ്തമായ ഒരു നാലാം തൂൺ നമുക്ക് ഉറപ്പാക്കാൻ കഴിയൂ.
COMMENTS